Thursday, December 04, 2008

പോരണോ നായരേ

“എന്തൂട്ട ഗോപാലാ മീനെ മൊളകുപുരട്ടീട്ട് ചില്ലു ഭരണീല് അച്ചാറിട്ടിരിക്കാന്ന്“ ഒരു കൌതുകത്തിനു ചോദിച്ചു വേറെ ഒന്നു പറഞ്ഞുമില്ല ആൾ നേരെ പാൽ സ്വസൈറ്റീൽക്ക് പോകേം ചെയ്തു. ഇതിപ്പോ ഇത്ര വല്യ കാര്യാ. ഉമ്മറത്തെ തിണ്ണയിൽ ചില്ലിന്റെ ഭരണീല് ഗോൾഡ് ഫിഷിനെ കണ്ടപ്പോ വെറുതെ ഒരു ചോദ്യം.ആദ്യായി കാണുമ്പോൾ ആരായാലും ചോദിക്കും.ഇല്ലേ? അയ്നിപ്പോ നായരേട്ടനെ എന്നല്ലാ ആരേം കുറ്റം പറയാൻ പറ്റില്ല.പറ്റോ?

അയ്നു ഗോപാലേട്ടൻ കെലിപ്പിട്ട് നാട്ടിലെ ഒരു മിതഭാഷിയായ നായരേട്ടനെ തിരികെവരുന്നത് കാത്തുനിന്ന് തെറിവിളിക്കണ്ട വല്ല കാര്യവും ഉണ്ടോ? നിങ്ങൾ പറ.

പിന്നെ ഗോപാലേട്ടനും അങ്ങനെ അങ്ങ്ട് കുറ്റം പറയാൻ പറ്റില്ല കേട്ടോ. അന്യായ വിലകൊടുത്ത് തൃശ്ശൂർ അങ്ങാടീന്ന് വാങ്ങിയ അരഡസൻ ഗോൾഡ് ഫിഷ് ഒറ്റഡിക്ക് ചത്തുപൊന്ത്യാൽ ആരായാലും തെറിവിളിക്കാണ്ടെ ഇരിക്കോ?

അന്തിക്കാട് ആശുപത്രീൽ ചേന ചെത്തിയപോലെ ദേഹമാസകലം തോലുപോയ മനോജിന്റെ അടുത്ത് ചെന്ന് “എന്തൂട്രാ ഉണ്ടായേ” എന്ന് ചോദിച്ചപ്പോൾ.കരച്ചിലിന്റെ ആ എഡ്ജിൽ നിന്നുകൊണ്ട് മനോജ് പറഞ്ഞു.
“ആ ഡാഷ് നായർ ...”ഒരു തെറി എന്നാ അതു മര്യാദക്ക് പൂർത്തിയാക്കിയും ഇല്ല. ഭാക്കി കുറച്ച് ഞരക്കം.
“നീ പറയ്”കേൾക്കാൻ ആകാംഷയോടെ മാധ്യമപ്രവർത്തകരുടെ ആകംഷയോടെ ഞങ്ങൾ. അവൻ ഒന്നു പറയുന്നുമില്ല. ഒടുവിൽ “അതേ പേഷ്യന്റിന്റെ ശല്യപ്പെടുത്തരുത്, ഞാൻ ഡോക്ടറെ വിളിക്കും.“നേഴ്സമ്മയുടെ ഉത്തരവ്.കൂട്ടത്തിൽ അവനു ഒരു ഇഞ്ചക്ഷനും.

അനിയത്തിപ്രാവ് റിലീസ് ചെയ്തസമയം നാട്ടിലുള്ള കറുമ്പന്മാർ വരെ കുഞ്ചാക്കോ ബോബനു പഠിക്കുന്ന കാലം. എസ്സെൻ കോളേജിൽ പഠിക്കുന്ന റഷീദിന്റെ കയ്യീന്ന് ഒരു റൌണ്ട് ഓടിക്കാൻ ഇരന്നു വാങ്ങിയ വാങ്ങിയ ചുവന്ന സ്പ്ലെന്ററുമായി “കുഞ്ചാക്കോമനോജ്“ തന്റെ “ശാലിനീടെ“ മുന്നിലേക്ക് കുതിച്ചതാണ്.എന്തു ചെയ്യാം അതിക്കു മുമ്പ് റേഷൻ കടയുടെ മുമ്പിൽ വച്ച് നായർ ബോംബിട്ടു.
“വായുഗുളിക മേടിക്കാനാണോടാന്ന് ”
കഷ്ടിച്ച് ഒരു അമ്പതുവാര അപ്പുറം ഉള്ള പട്ടിമുക്ക് വളവു തിരിഞ്ഞേ ഉള്ളൂ. പിന്നെ അന്തിക്കാട് ആശുപത്രീടെ പൊളിഞ്ഞ ഓടിന്റെ ഇടയിലൂടെ സൂര്യപ്രകാശം കടന്നുവരുന്നതാണ് മനോജ് കണ്ടത്.

ഈ മൊതല് ഏതാ ഇനം എന്ന് പിടികിട്ടിയല്ലോ?

ഷക്കീല സിനിമയിലും മറ്റും കാണുന്ന എന്തിനെയോ ഓർമ്മിപ്പിക്കുന്ന പപ്പക്കാ നിറഞ്ഞ വപ്പകൾ,നിറഞ്ഞകൊലയോടെ നിൽക്കുന്ന തെങ്ങുകൾ,പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടുകൾ,കൊലച്ച് നിൽക്കുന്ന നേന്ത്രൻ മുതൽ പാളയേം കൊടൻ വരെ ഉള്ള വാഴകൾ എന്നിങ്ങനെ പലതും നായരേട്ടന്റെ വാക്കിന്റെ ബലത്തിൽ ഒടിഞ്ഞുവീണും നശിച്ചും കൊണ്ടിരുന്നു. തള്ളക്കോഴി ചത്തതോടെ ദാസേട്ടന്റെ വീട്ടിലെ ഗിരിരാജ കൊഴിക്കുഞ്ഞുങ്ങൾ വഴിയാധാരമായി.ചെത്താൻ പോണ രാമനു കള്ളില്ലാണ്ടായി.

ഇന്നേവരെ ഒരാളെ കണ്ടാൽ കുരക്കാത്ത നാട്ടിലെ ഒരു അഹിംസാ വാദിയാണ് ലതികേച്ചീടവടത്തെ ടോമി. പത്തീസത്തെ ലീവിനു ഗൾഫീന്നു വന്ന സുനാകരൻ ഒന്ന് കേറീല്ലെങ്കിൽ ചെറിയമ്മ എന്തു വിചാരിക്കും എന്ന് കരുതിമാത്രം ആണ് ആ നേരത്ത് അവിടേക്ക് ചെന്നത്. അവൻ വരുമ്പോൾ നായരേട്ടൻ അടുത്തുള്ള പറമ്പിൽ പശൂന്നെ പുല്ലുതീറ്റിക്കായിരുന്നു.പറമ്പ് കെളക്കായിരുന്ന ശശിയേട്ടനോട് പറഞ്ഞു.

“ഒരാള് കുടുമ്പത്തിക്ക് വരുന്നകണ്ടിട്ട് ആ നായ കെടക്കണ കണ്ടില്ലെ? ഒരു ചൊണയില്ലാത്ത നായ അവർ അതിനു വെറുതെ തിന്നാൻ കൊടുക്കാന്നേ” .. പറഞ്ഞു നാക്ക് വായ്ക്കകത്ത് റെസ്റ്റ് ചെയ്യുമ്പോഴേക്കും സംഗതി നടന്നു. എന്താ സംഭവിച്ചത് എന്ന് കടിച്ച നായക്കോ കടികിട്ടിയ കക്ഷിക്കോ പിടികിട്ടിയില്ല. ചറപറന്ന് കടി നടന്നു.
നായരെ കൂടാതെ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയായ ശശിയേട്ടൻ അതോടെ കൈക്കോട്ട് നിലത്തിട്ട് ഉള്ള ജീവനും കൊണ്ട് സ്കൂട്ടായി. അങ്ങിനെ നൂറു നൂറു സംഭവങ്ങൾ

“ടീ നിന്റെ ആ മുടിഞ്ഞ കരിനാക്കുള്ള തന്തയുള്ളിടത്തോളം കാലം എന്റെ പേരക്കുട്ടികളെ ആ വീടിന്റെ പടി ഞാൻ ചവിട്ടാൻ സമ്മതിക്കില്ലാന്ന്” നായരേട്ടന്റെ മോൾടെ അമ്മായിമ്മ പറഞു.അമ്മായിമ്മയുടെ പോരിനു മുമ്പിൽ കരയാറുള്ള സാവിത്രേച്ചിക്ക് ഇക്കാര്യത്തിൽ തീരെ വിഷമം ഉണ്ടായില്ല.
സംഗതി വളരെ നിസ്സാരം.പരീക്ഷ ഒക്കെ കഴിഞ്ഞാൽ മാമന്റോടെ പോകുക എന്നൊരു ചടങ്ങ് നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.ആ ചടങ്ങിനു കൊണ്ടരാൻ പോയതാണ് നായരേട്ടൻ.ചന്നപ്പോൾ പേരക്കുട്ടീടെ മാർക്കൊക്കെ കണ്ടപ്പോൾ ഒന്ന് അറിഞ്ഞ് അഭിനന്ദിച്ചു. മുഴുക്കൊല്ല പരീക്ഷക്ക് പനികാരണം ആ കുട്ടിക്ക് പഠിക്കേണ്ടിവന്നില്ലാന്ന് മാത്രമല്ല അടുത്തകൊല്ലം ആ ക്ലാസ്സിൽ തന്നെ ഇരൂന്ന് നന്നായി പഠിക്കാനും യോഗമുണ്ടായി.

ഈ മൊതൽ ഇങ്ങനെ വിലസുന്ന സമയത്താണ് ഒരീസം മോഹനേട്ടനു പണികിട്ടിയത്. തൈപ്പൊലിയിൽ കക്ഷി പയർ ഇട്ടു.പയർ മുളച്ചു തഴച്ചുവളർന്നു.പൂത്തുനിൽക്കുന്ന സമയം
“പൂത്തിരി കത്തിച്ചപോലെ നല്ലോണം പൂവിട്ടിട്ടുണ്ടല്ലോ മോഹനാ“
നായർ ഒരു മിതഭാഷിയാ‍ണെന്ന് ഞാ‍ൻ മുമ്പേ പറഞല്ലോ.

നായരേട്ടനു ഒരു പണികൊടുത്തേ അടങ്ങൂ എന്ന് പയറുചെടി ചെറിയ കൈക്കൊട്ടോണ്ട് തെങ്ങിന്റെ കടക്കൽ വെട്ടിമൂടുമ്പോൾ മോഹനേട്ടൻ മനസ്സിൽ ഉറപ്പിച്ചു.

ഒരീസം കരിപ്പിനു മോഹനേട്ടൻ മണ്ടിത്തറയിൽ നിന്നും എരുമക്കുട്ടീനെ കൊണ്ട് തലയിൽ ഒരു പുല്ലും കെട്ടുമായി റോട്ടിലേക്ക് ഇറങ്ങുന്ന സമയത്ത് നാ‍യർ ഷാപ്പീന്ന് ഒരു കുപ്പി അന്തിയും അടിച്ച് എന്തോ കൂലങ്കുഷമയി ചിന്തിച്ച് കീഴ്പ്പ്ട്ട് നോക്കി നടന്നു വരുന്നു. തൊട്ടടുത്തെത്തിയപ്പോൾ മോഹനേട്ടൻ
“നായരേ പോരുന്നുണ്ടോ” എന്ന് ഒരു ചോദ്യം.

സമയം വൈകീട്ട് ഏഴുമണി.റോഡിൽ നിന്നും ഒരുമീറ്റർ ഉയരത്തിൽ ഉള്ള തെങ്ങും തോപ്പിൽ കറുത്ത് കൊച്ചിൻ ഹനീഫാ ബോഡിയും മാവേലി മീശയും ഉള്ള ഒരു രൂപം പോത്തിന്റെ പുറകിൽ തലയിൽ പുല്ലും കെട്ടും വച്ച് നിന്ന് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എന്താ സംഭവിക്ക....അതെന്നെ.

6 Comments:

Blogger paarppidam said...

സമയം വൈകീട്ട് ഏഴുമണി.റോഡിൽ നിന്നും ഒരുമീറ്റർ ഉയരത്തിൽ ഉള്ള തെങ്ങും തോപ്പിൽ കറുത്ത് കൊച്ചിൻ ഹനീഫാ ബോഡിയും മാവേലി മീശയും ഉള്ള ഒരു രൂപം പോത്തിന്റെ പുറകിൽ തലയിൽ പുല്ലും കെട്ടും വച്ച് നിന്ന് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എന്താ സംഭവിക്ക....അതെന്നെ.

Thursday, December 04, 2008  
Blogger Chullanz said...

ഹൊ എണ്റ്റെ പാര്‍പ്പിഡംസ്‌......ദിസ്‌ ഈസ്‌ ത്രീമച്ച്‌ അറിഞ്ഞു ചിരിച്ചു.ഈ മോഡല്‍ രണ്ട്‌ മൂന്നേണ്ണം എണ്റ്റെ നാട്ടിലുമുണ്ട്‌.ഒരു പോസ്റ്റ്‌ ആക്കണം എന്ന് വിചാരിച്ചിരിക്കായിരുന്നു. ഇത്ര നന്നാവില്ല ഞാന്‍ എഴുതിയാല്‍ എന്നു തോന്നണില്ല....
ടമാര്‍ പടാര്‍..... ഠൊ തേങ്ങ ഉടച്ചതാ

Thursday, December 04, 2008  
Anonymous Anonymous said...

ഇതേതാ ഈ നാടു മാഷേ, അല്ല അറിയാണ്ടൊന്നും ആ വഴി വരാതിരിക്കാനാ

Thursday, December 04, 2008  
Blogger ഗൗരിനാഥന്‍ said...

തോറ്റിഷ്ടാ...കുറെ കാലം ബ്ലോഗുലകത്തില്‍ നിന്നു മാറി നിന്നതിന്റെ ക്ഷീണം മാറിക്കിട്ടി...

Friday, January 23, 2009  
Blogger |santhosh|സന്തോഷ്| said...

ഓഹ് കണ്ടെത്താന്‍ വൈകീട്ടാ,.. എല്ലാം ഓരോ അലക്ക് തന്നെ.. ഇന്നത്തോടെ ഫുള്‍ വായിച്ചിട്ടു തന്നെ കാര്യം.. :)

Tuesday, June 16, 2009  
Blogger Mr. K# said...

കിടിലന്‍‌‌.

Tuesday, June 16, 2009  

Post a Comment

<< Home